(truevisionnews.com) കുറഞ്ഞ ചെലവിൽ കൂടുതൽ യാത്രാ സൗകര്യം ലഭ്യമാക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നാലാം വർഷം പൂർത്തിയാക്കുമ്പോൾ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്.
2021 നവംബറിൽ ആരംഭിച്ച ബിടിസി വഴിയുള്ള വിനോദ-തീർഥാടന യാത്രകളിൽ പങ്കെടുത്തത് 13.88 ലക്ഷം പേരാണ്. ഇതിലൂടെ സമാഹരിച്ച ആകെ വരുമാനം 90.33 കോടി രൂപ. 2022-ലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം ഒക്ടോബർ 31 വരെ ലഭിച്ച 33.06 കോടി രൂപ അതിവേഗ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
93 ഡിപ്പോകളിൽ 80 കേന്ദ്രങ്ങളിൽ ബിടിസി പ്രവർത്തിക്കുന്നു. 1600ലധികം ആകർഷകമായ ടൂർ പാക്കേജുകൾ യാത്രക്കാരെ കാത്തിരിക്കുന്നു. ഗവി, മൂന്നാർ, പൊൻമുടി, നെല്ലിയാമ്പതി എന്നിവയാണ് യാത്രക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകൾ.
പത്തനംതിട്ടയിലെ ഗവിയിലേക്ക് ദിവസേന കുറഞ്ഞത് മൂന്ന് സർവീസുകളെങ്കിലും വിവിധ ഡിപ്പോകളിൽ നിന്ന് നടത്തുന്നു. കൂടുതൽ അന്തർസംസ്ഥാന ടൂർ പാക്കേജുകളും ആരംഭിക്കും. ഊട്ടി, തഞ്ചാവൂർ, കുംഭകോണം, മഹാബലിപുരം ഉൾപ്പെടെ നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടൂറുകൾ സംഘടിപ്പിക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു.


കർണാടകയിലെ വിവിധ വിനോദകേന്ദ്രങ്ങളും അടുത്ത ഘട്ട പദ്ധതികളിൽ ഉൾപ്പെടും. ബിടിസിക്കായി പ്രത്യേകമായി നവീകരിച്ച 150 ബസുകൾ എത്തിക്കുന്നതിന് കെഎസ്ആർടിസി ഒരുക്കം തുടങ്ങി. ഇതിൽ പത്ത് ബസുകൾ വിവിധ ഡിപ്പോകളിൽ പ്രവർത്തനം ആരംഭിച്ചു.
മുമ്പ് ബസുകൾ വനപ്രദേശങ്ങളിലും ദൂരപ്രദേശങ്ങളിലും വെച്ച് കേടായി യാത്ര മുടങ്ങുന്ന സംഭവങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെങ്കിലും, പുതിയ ഡീലക്സ്, സെമിസ്ലീപ്പർ തരത്തിലുള്ള ബസുകൾ എത്തുന്നതോടെ ഈ ആശങ്കകൾ ഇല്ലാതാകും. ലോ ബജറ്റിൽ മികച്ച സഞ്ചാരാനുഭവം നൽകുന്ന പദ്ധതിയായി കെഎസ്ആർടിസി ബിടിസി കൂടുതൽ ജനപ്രീതി നേടി മുന്നേറുകയാണ്.
KSRTC Budget Tourism Cell, Recreational and Pilgrimage Trips

















































