മരുതോങ്കര : (kuttiadi.truevisionnews.com) പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് സ്ഥാപിച്ച കൊടിമരങ്ങളും സ്തൂപവും വ്യാപകമായി തകർക്കപ്പെട്ടു. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് മുണ്ടക്കുറ്റി, കച്ചേരിത്താഴ ഭാഗങ്ങളിൽ അക്രമം നടന്നത്. കച്ചേരിത്താഴയിൽ മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇന്ദിരാഗാന്ധി സ്തൂപവും അതിനോടൊപ്പമുള്ള കൊടിമരവുമാണ് പൂർണ്ണമായും തകർത്തെറിഞ്ഞത്. ടൈൽസ് പാകി മനോഹരമാക്കിയ സ്തൂപമാണ് അക്രമികൾ തകർത്തത്. ഇതിനുപുറമെ മുണ്ടക്കുറ്റി അങ്ങാടിയിലെ കൊടിമരവും നശിപ്പിച്ചു.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് മണ്ഡലത്തിൽ ഉയരുന്നത്. സമാധാനം നിലനിൽക്കുന്ന മരുതോങ്കരയിൽ ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള തൽപരകക്ഷികളുടെ നീക്കമാണിതെന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് ജമാൽ ആരോപിച്ചു. അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രകോപനങ്ങളെ ജനങ്ങൾ ചെറുത്തുതോൽപ്പിക്കണമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ കെ.സി. കൃഷ്ണൻ, വി.എം. ചന്ദ്രൻ, മത്തത്ത് ബാബു, ജംഷി അടുക്കത്ത്, പി.കെ. സുരേന്ദ്രൻ, വക്കത്ത് വിജയൻ തുടങ്ങിയവർ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു
Indira Gandhi stupa and flagpoles destroyed in Maruthongara











































