കുറ്റ്യാടി: (kuttiadi.truevisionnews.com) ഇടുക്കിയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കുറ്റ്യാടിയിലെത്തി നാടിന്റെ പ്രിയങ്കരനായി മാറിയ ജോസേട്ടൻ കാരുണ്യത്തിന്റെ പുതിയൊരു മാതൃക കൂടി തീർക്കുന്നു.
തന്റെ അധ്വാനത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച തുക ഉപയോഗിച്ച് കുറ്റ്യാടി ടൗണിലെ രണ്ട് ഭിന്നശേഷിക്കാർക്ക് സാമ്പത്തിക സഹായവും വസ്ത്രവും നൽകിയാണ് അദ്ദേഹം മാതൃകയായത്.
ആയിരം രൂപ വീതവും ലുങ്കി മുണ്ടുമാണ് അദ്ദേഹം ഇവർക്ക് സൗഹൃദസമ്മാനമായി കൈമാറിയത്. കുറ്റ്യാടി ടൗണിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടികൾക്ക് നിത്യവും മുടങ്ങാതെ വെള്ളമൊഴിച്ച് സംരക്ഷിക്കുന്നത് ജോസേട്ടനാണ്.
23 വർഷക്കാലം വികലാംഗ സംയുക്ത സമിതിയുടെ രക്ഷാധികാരിയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ടു വർഷമായി ടൗൺ കേന്ദ്രീകരിച്ചാണ് താമസം. പരിസരവാസികൾ നൽകുന്ന ചെറിയ ജോലികൾ ചെയ്ത് കിട്ടുന്ന കൂലി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ, കഷ്ടപ്പെടുന്നവർക്ക് നൽകുന്നതാണ് ഇദ്ദേഹത്തിന്റെ പതിവ് ശൈലി.



പി.എം. ഗോൾഡ് മാനേജർ റഫീഖ്, അറക്കൽ ചന്ദ്രൻ എന്നിവരും ഈ സ്നേഹസംഗമത്തിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നമുക്കിടയിലെ നിശബ്ദനായ ഈ കാരുണ്യപ്രവർത്തകന്റെ പ്രവർത്തനങ്ങൾ നാട്ടുകാർക്കിടയിൽ വലിയ പ്രശംസയ്ക്ക് കാരണമാവുകയാണ്
Josettan of Kuttiadi donated the money he saved from his wage work as aid














































