(truevisionnews.com) ഇന്ത്യയുടെ വിദേശവ്യാപാര രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള നിർണ്ണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ഒരുവശത്ത് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുമായും മറുവശത്ത് ഇസ്രയേലുമായും സ്വതന്ത്ര വ്യാപാര കരാറുകൾ ഉറപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യ.
ഇതിന്റെ ഭാഗമായി ഇന്ത്യയും ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന ജിസിസിയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള സംയുക്ത പ്രസ്താവനയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ജിസിസി സെക്രട്ടറി ജനറൽ ജസീം മുഹമ്മദ് അൽബുദൈവിയും ഒപ്പുവെച്ചു.
വർഷങ്ങളായി മുടങ്ങിക്കിടന്ന ചർച്ചകൾ പുനരാരംഭിച്ചതോടെ ഇരുവിഭാഗത്തിനും ഗുണകരമായ രീതിയിൽ വ്യാപാരം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയുടെ ആകെ വിദേശവ്യാപാരത്തിന്റെ 15 ശതമാനത്തിലധികം നടക്കുന്നത് സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ ജിസിസി രാജ്യങ്ങളുമായാണ്.
പ്രധാനമായും ക്രൂഡ് ഓയിലും പ്രകൃതിവാതകവുമാണ് ഇന്ത്യ ഇവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പകരം ആഭരണങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, ഇരുമ്പ്, ഉരുക്ക് തുടങ്ങിയവ കയറ്റുമതി ചെയ്യുന്നു. പുതിയ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിലെ വ്യാപാര ബന്ധം കൂടുതൽ ശക്തമാകും.


അതേസമയം തന്നെ ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾക്കും ഇന്ത്യ തുടക്കം കുറിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതികം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, കൃഷി എന്നീ മേഖലകളിൽ ഇരുരാജ്യങ്ങൾക്കും വലിയ നേട്ടമുണ്ടാക്കാൻ ഈ ചർച്ചകൾ സഹായിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇസ്രയേൽ സന്ദർശനത്തിലും ഈ വ്യാപാര കരാറുകൾ പ്രധാന ചർച്ചാവിഷയമാകും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒപ്പിട്ട വിവിധ വ്യാപാര കരാറുകളിലൂടെ ലോക വ്യാപാരത്തിന്റെ മൂന്നിൽ രണ്ടിലും നിർണ്ണായക സ്വാധീനം ചെലുത്താൻ ഇന്ത്യക്ക് കഴിഞ്ഞതായി പീയൂഷ് ഗോയൽ വ്യക്തമാക്കി.
ആഗോളതലത്തിൽ വ്യാപാര പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും മറ്റു രാജ്യങ്ങളുമായി മികച്ച പങ്കാളിത്തം സ്ഥാപിക്കാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ലോക വ്യാപാര ക്രമത്തോട് ചേർന്നുനിൽക്കാതെ ഒരു രാജ്യത്തിനും വികസിതമാകാൻ കഴിയില്ലെന്നും, നിലവിലെ ഒമ്പത് വ്യാപാര കരാറുകൾ രാജ്യത്തിന്റെ വികസനത്തിൽ വലിയ കുതിപ്പുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India to strengthen its position in the global market
















































