കുറ്റ്യാടി : (https://kuttiadi.truevisionnews.com/)ഉഗാണ്ടയുടെ കരകൗശലങ്ങൾ പരിചയപ്പെടുത്താൻ എട്ടാം തവണയും സർഗാലയയിൽ എത്തിയിരിക്കുകയാണ് അലിണ്ട ജോസ്ലിൻ. നാഷണൽ ആർട്‌സ് & കൾച്ചറൽ ക്രാഫ്റ്റ്സ്
അസോസിയേഷൻ ഉഗാണ്ട എന്ന സംഘടനയുടെ പ്രതിനിധിയായാണ് അലിണ്ട സർഗാലയ കേരള ഇന്റർനാഷണൽ ആർട്സ് & ക്രാഫ്റ്റ്സ് മേളയിലെത്തിയിരിക്കുന്നത്.
2003 ൽ സ്ഥാപിതമായ NACCAU, കരകൗശലങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്ത് ഉഗാണ്ടയുടെ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. പിച്ചള, ചെമ്പ്, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന അലങ്കാര വസ്തുക്കൾ, വളകൾ, കമ്മലുകൾ, മോതിരങ്ങൾ, കീചെയിനുകൾ എന്നിവയാണ് അലിണ്ടയുടെ സ്റ്റാളിന്റെ മുഖ്യ ആകർഷണങ്ങൾ.
അലിണ്ട ജോസ്ലിൻ ഇത് എട്ടാം തവണയാണ് സർഗാലയ ഇന്റർനാഷണൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. മേളയുടെ ഒരുക്കങ്ങളിലും പ്രവർത്തനങ്ങളിലും അലിണ്ട ഏറെ സന്തുഷ്ടയാണ്. ഈ വേദി തനിക്ക് ജീവിതത്തിൽ നല്ല അവസരങ്ങളും പുതിയ വാതിലുകളും തുറന്നു തന്നെന്നും ലഭിച്ച അവസരങ്ങൾക്ക് സർഗാലയയോട് ഏറെ നന്ദി ഉണ്ടെന്നും അലിണ്ട പറയുന്നു. തന്റെ കഴിവുകളും ഉൽപന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ മേളയിലൂടെ അലിണ്ടയ്ക്ക് സാധിച്ചു.


ഡൽഹി, കൊൽക്കത്ത, ബോംബെ, തിരുപ്പൂർ, കോയമ്പത്തൂർ, വെസ്റ്റ് ബംഗാൾ, അഹമ്മദാബാദ്
തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും അലീന സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ തനിക്ക് സ്വന്തം രാജ്യം പോലെയാണെന്നാണ് അലിണ്ട പറയുന്നത്. എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന് ചോദിച്ചപ്പോൾ കേരളം എന്നായിരുന്നു അലിണ്ടയുടെ മറുപടി. കേരളത്തിലെ കാലാവസ്ഥ വളരെ ഇഷ്ടമായെന്നും ഇവിടുത്തെ ആളുകളെ അതിലേറെ ഇഷ്ടമായെന്നും അലിണ്ട പറഞ്ഞു. ഇവിടുത്തെ ആളുകളുടെ സംസാരരീതി, പെരുമാറ്റം, നൽകുന്ന പിന്തുണ തന്നെ സ്പെഷ്യലായി തോന്നിപ്പിക്കുന്ന സ്നേഹ പ്രകടനങ്ങൾ എല്ലാം കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
കേരളം ഒരുപാട് സമാധാനം നിറഞ്ഞ ഒരിടമാണെന്നും ഇവിടെ ആളുകൾ തിരക്ക് കൂട്ടുന്നില്ലെന്നും ഉള്ളതാണ് അലിണ്ടയ്ക്ക് കേരളത്തിൽ ഇഷ്ടപ്പെട്ട ഒരു പ്രാധാനപ്പെട്ട കാര്യം. ഉഗാണ്ടയുടെ സംസ്‌കാരവും കരകൗശലങ്ങളും പ്രദർശിപ്പിക്കാനും അതിനെക്കുറിച്ച് മറ്റുള്ളവർക്ക് അറിവുകൾ പകർന്നു നൽകാനുമായി ഇന്ത്യയിൽ സ്ഥിരമായ ഒരു പ്രദർശന വേദി കിട്ടുക എന്നുള്ളതാണ് അലിണ്ടയുടെ ആഗ്രഹം.
Uganda's craftsmanship is back in the spotlight
















































