കുറ്റ്യാടി: കുറ്റ്യാടിയിലെ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം തട്ടിയെന്ന് പരാതി. കോയമ്പത്തൂർ ആസ്ഥാനമായ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ. സ്ഥാപനത്തിന്റെ കുററ്യാടി ബ്രാഞ്ച് മാനേജർ വേളം പൂളക്കൂൽ കാളംകുളത്ത് ഷൈജുവിനെയാണ് (41) കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ ഏഴ് ബ്രാഞ്ചുകളിലെ ആറായിരത്തിൽപരം നിക്ഷേപകരിൽ നിന്ന് കോടികൾ അപഹരിച്ചെന്നാണ് പരാതി. പണം തിരികെ കൊടുക്കാതെ വിശ്വാസവഞ്ചന കാണിച്ചതിനെ തുടർന്ന് നിക്ഷേപകർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.


കുറ്റ്യാടി എസ്ഐമാരായ സതീശൻ വായോത്ത്, സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് സൊസൈറ്റിയുടെ കുറ്റ്യാടി ബ്രാഞ്ച് മാനേജറെ അറസ്റ്റ് ചെയ്തത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപ തുകയും പലിശയും നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിലാണ് മാനേജറെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇരുപത്തിയഞ്ചോളം കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ നാദാപുരം മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. സൊസൈറ്റിയുടെ മുൻചെയർമാനെയും ഡയറക്ടറെയും കഴിഞ്ഞ ജൂണിൽ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Velam native has been arrested after a complaint was filed that he had cheated investors of money at a financial institution in Kuttiadi