കുറ്റ്യാടി : തിരഞ്ഞെടുപ്പ് ദിവസം നടുപ്പൊയിൽ യു പി സ്കൂളിൽ പോളിങ്ങ് ബൂത്ത് കൈയ്യേറി കെ എസ് യു ജില്ല ജനറൽ സെക്രട്ടറി രാഹുൽ ചാലിലിനെ സിപിഎം ക്രിമിനലുകൾ മർദ്ദിച്ച സംഭവം ജനാധിപത്യത്തിന് തീരാ കളങ്കമാണെന്ന് കെഎസ് യു ജില്ല പ്രസിഡൻ്റും യു ഡി എഫ് ബാലുശ്ശേരി മണ്ഡലം സ്ഥാനാർത്ഥിയുമായ വി.ടി.സൂരജ് പറഞ്ഞു.
ബൂത്ത് അക്രമിച്ച ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കാൻ പോലീസ് തയാറാവണം. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളിൽ ഒരാളെപ്പോലും പിടികൂടാത്തത് സിപിഎം പോലീസ് ഒത്തുകളിയുടെ ഭാഗമായാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായാണ് പോലീസ് മുന്നോട്ട് പോകുന്നതെങ്കിൽ എസ് പി ഓഫീസ് മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധ സമരങ്ങൾക്ക് കെ എസ് യു നേതൃത്വം നൽകും.
പോളിങ്ങ് കേന്ദ്രത്തിൽ അക്രമം നടന്നിട്ടും തിരഞ്ഞെടുപ്പ് തടസപ്പെട്ടിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതപ്രിസൈഡിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പോലും നൽകാത്തതിൽ ദുരൂഹതയുണ്ട്. കെ എസ് യു പ്രിസൈഡിംഗ് ഓഫീസറുടെ അലംഭാവം കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരാതി നൽകുമെന്നും സൂരജ് പറഞ്ഞു. അക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന രാഹുലിനെ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ എസ് യു പ്രസിഡൻ്റ്. കെ എസ് യു ജില്ല ഉപാദ്ധ്യക്ഷനും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ എസ്. സുനന്ദ്, കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.പി. ദിനേശൻ, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം അർജ്ജുൻ പൂനത്ത്, കെ എസ് യു ജില്ല ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ആദിൽ മുണ്ടിയത്ത് തുടങ്ങിയവർ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു
Police should stop protecting accused - V.T. Suraj












































