കായക്കൊടി : (kuttiadi.truevisionnews.com) ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തി പരാതി ബോധിപ്പിച്ചത്.
ചങ്ങരംകുളം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതും കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയും ഭീതിയും ഉണ്ടാക്കുന്നതായി പ്രസിഡന്റ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാർഷിക വിളകൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ചടങ്ങിൽ ചങ്ങരംകുളം വാർഡ് മെമ്പർ വിനീതാ ദിനേശൻ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, മറ്റ് പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. ഉന്നയിച്ച പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും വന്യജീവി ശല്യം തടയാനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
Farmers' wildlife harassment: Kayakodi Panchayat President meets Forest Minister















































