കക്കട്ടിൽ: (https://kuttiadi.truevisionnews.com/) തൊണ്ടയിൽ മാങ്ങയണ്ടി കുടുങ്ങി ശ്വാസം നിലച്ച അഞ്ചുവയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഡോക്ടർക്ക് നാടിന്റെ അഭിനന്ദന പ്രവാഹം. മുള്ളമ്പത്ത് സ്വദേശിയായ കേദാറിന്റെ ജീവനാണ് പാതിരിപ്പറ്റ സ്വദേശിയായ ഡോ. എച്ച്. എസ്. സുഹാദിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വീട്ടിലിരുന്ന് മാങ്ങ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കൈവേലിയിലെ ഡോക്ടർ സുഹാദിന്റെ ക്ലിനിക്കിൽ എത്തിച്ചു. കുട്ടിയുടെ അപകടനില മനസ്സിലാക്കിയ ഡോക്ടർ, ക്ലിനിക്കിലുണ്ടായിരുന്ന മറ്റു രോഗികളെ പരിശോധിക്കുന്നത് തൽക്കാലം നിർത്തിവെച്ച് കുട്ടിയുമായി വിദഗ്ദ്ധ ചികിത്സയ്ക്കായി പുറപ്പെടുകയായിരുന്നു. ആംബുലൻസിലും മറ്റും കുട്ടിക്ക് ആവശ്യമായ പ്രാഥമിക പരിചരണം നൽകി ശ്വാസോച്ഛ്വാസം ഉറപ്പുവരുത്താൻ ഡോക്ടർ കാണിച്ച ജാഗ്രതയാണ് നിർണ്ണായകമായത്. ഡോക്ടറുടെ ഈ മനുഷ്യത്വപരമായ ഇടപെടൽ സോഷ്യൽ മീഡിയയിലടക്കം വലിയ കയ്യടി നേടുകയാണ്.
Dr. Suhad receives an outpouring of praise for saving a five-year-old boy's life by restoring his breathing














































