വേളം:(https://kuttiadi.truevisionnews.com/) എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിന് എൽ ഡി എഫ് സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ത്യയ്ക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ ലോകത്തിൻ്റെ നെറുകയിൽ ഇടം നേടിക്കൊണ്ട് കേരളം അതിദാരിദ്ര്യം അവസാനിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തുകയുണ്ടായി. നാലര വർഷത്തെ ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തോടുകൂടിയുള്ള പ്രവർത്തനത്തിൻ്റെയും ഫലമായിട്ടാണീ ചരിത്രനേട്ടം എൽ ഡി എഫ് സർക്കാർ കൈവരിച്ചത്.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി വഴി 64006 കുടുംബങ്ങളെയാണ് സർക്കാർ കൈപിടിച്ചുയർത്തിയത്. കോൺഗ്രസും ബി ജെ പിയും നാല്പതും അമ്പതും വർഷങ്ങൾ തുടർച്ചയായി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാമൂഹ്യ അന്തരീക്ഷം ഇതുപോലെ മാറ്റാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 17 ശതമാനവും എൻഡിഎ ഭരിക്കുന്ന ബീഹാറിൽ 37 ശതമാനം കുടുംബങ്ങളും അതി ദരിദ്രരാണെന്നാണ് നീതി ആയോഗ് കണക്ക് വ്യക്തമാക്കുന്നതെന്നും മന്ത്രി ചൂണ്ടികാണിച്ചു. അതിശക്തമായ പൊതുവിതരണ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം.
പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് 10697 കോടി രൂപയാണ് ഈ കാലയളവിൽ എൽഡിഎഫ് സർക്കാർ നീക്കിവെച്ചത്. 14000 കോടിയോളം രൂപ വിപണി ഇടപെടലിന് മാത്രമായി സർക്കാർ ചെലവഴിച്ചിട്ടുണ്ട്. എല്ലാവർക്കും റേഷൻ കാർഡ് എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്ന സംസ്ഥാനമാണ് കേരളം. പൊതുവിതരണ രംഗത്തിന് പുതിയ ദിശാബോധം നൽകി കെ സ്റ്റോർ പദ്ധതി നടപ്പിലാക്കി.
റേഷൻ കടയിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത കിടപ്പു രോഗികൾ ഉൾപ്പെടെ ഉള്ളവർക്ക് സൗജന്യമായി റേഷൻ വീട്ടിൽ എത്തിക്കുന്ന 'ഒപ്പം ' പദ്ധതി വിജയകരമായി നടപ്പിലാക്കി. നൂറു ശതമാനം റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ക്ഷേമ പ്രവർത്തനങ്ങളിൽ മാതൃകാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.എല്ലാ ക്ഷേമ പെൻഷനുകളും 2000 രൂപയായി വർദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം നവംബർ 1 മുതൽ നടപ്പിലാക്കി കഴിഞ്ഞു.
ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിയും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയും മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെ എല്ലാ തരത്തിലും പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം മൂലം കഴിഞ്ഞ വർഷം മാത്രം ലഭിക്കേണ്ട 57000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിനുണ്ടായത്. പ്രളയം, കോവിഡ് തുടങ്ങിയ ദുരന്ത ഘട്ടങ്ങളിൽ അരിയും ഗോതമ്പും അനുവദിച്ചതിൽ 370 കോടി രൂപ സംസ്ഥാനത്തിനെക്കൊണ്ട് നിർബന്ധിച്ച് അടപ്പിച്ചു.
ഓണത്തിന് കൂടുതൽ അരി കേന്ദ്രം തന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലൊന്നും കേരളത്തിൻ്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്ര ഗവൺമെൻ്റിൽ നിന്നും ലഭ്യമാക്കുന്നതിനോ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിക്കാനോ കേരളത്തിലെ യൂ ഡി എഫ് തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ജില്ല, ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥികൾക്ക് വേളം പെരുവയലിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറമ്പത്ത് അനീഷ് അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എം എൽ എ, കെ കെ ലതിക, ടി കെ രാജൻ മാസ്റ്റർ, പി സുരേഷ് ബാബു, കെ കെ സുരേഷ്, പി സി ഷൈജു, ജില്ല പഞ്ചായത്ത് മൊകേരി ഡിവിഷൻ സ്ഥാനാർഥി സി എം യശോദ, എൻ കെ രാമചന്ദ്രൻ, ടി സുരേന്ദ്രൻ, ഇ കെ നാണു എന്നിവർ സംസാരിച്ചു.
Social Welfare Pension, LDF Government, Food Minister GR Anil

















































