കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കാവിലുംപാറ ഓടങ്കാട് ഉന്നതി കോളനിയിലെ വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന ഉദാസീനതക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കോഴിക്കോട് ജില്ലാ കളക്ടറോടും കാവിൽപ്പാറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോടും കമ്മീഷൻ റിപ്പോർട്ട് തേടി.
പത്ത് കുടുംബങ്ങൾ താമസിക്കുന്ന ഈ കോളനിയിലെ വീടുകൾക്ക് വാതിലുകളോ ജനലുകളോ ഇല്ല. ജനൽ പാളികളില്ലാത്തതിനാൽ കുടുംബങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെട്ട അവസ്ഥയാണ്. മഴ പെയ്താൽ വീടിനുള്ളിൽ വെള്ളം നിറയുന്നതും പതിവാണ്. ശോചനീയാവസ്ഥ പരിഹരിക്കാനോ കൃത്യമായ പുനരധിവാസം ഉറപ്പാക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതിരുന്നിട്ടും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലും, കോളനിയിലെ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് കായക്കൊടി നൽകിയ പരാതിയിലുമാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർ നടപടികളുണ്ടാകും.
The Human Rights Commission has registered a case regarding the poor condition of houses in Odanagad Unnati, Kavilumpara.














































