വേളം: (kuttiadi.truevisionnews.com)വേളം ഗ്രാമപഞ്ചായത്തിലെ പള്ളിയത്തും പരിസരങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി പഞ്ചായത്തും ആരോഗ്യവകുപ്പും.
കൂടുതൽ വ്യാപനം തടയാൻ പഞ്ചായത്തും ആരോഗ്യവകുപ്പും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹം, ആഘോഷങ്ങൾ, പൊതുപരിപാടികൾ എന്നിവ നേരത്തെ ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതും ജനങ്ങൾ കൂടിച്ചേരലുകൾ ഒഴിവാക്കേണ്ടതുമാണ്. നിയന്ത്രണം പാലിക്കാത്തവർക്കെതിരെ നിയമപരമായ നടപടി ഉണ്ടാവുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി.


പള്ളിയത്ത്, പുളക്കൂൽ, ഗുളിഗപ്പുഴ, പാലോടിക്കുന്ന് വാർഡുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. പള്ളിയത്ത് വാർഡിൽമാത്രം 40 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന പ്രദേശത്തെ ഒരു കല്യാണ വിടാണ് പ്രഭവകേന്ദ്രമെന്നാണ് കണ്ടെത്തൽ. ജൂൺ 28നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് പള്ളിയത്ത് വാർഡിലെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിട്ടിരുന്നു.
പ്രദേശത്തിന് പുറത്തുള്ള വിദ്യാലയങ്ങളിലേക്ക് കുട്ടികൾ പോകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കൂടുതൽ രോഗവ്യാപന സാധ്യത തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ വീടുകൾ കേന്ദ്രീകരിച്ച് സൂപ്പർക്ലോറിനേഷൻ, ബോധവൽക്കരണം, മൈക്ക് അനൗൺസ്മെൻ്റ് എന്നിവ നടത്തി. കടകളിൽ ഉൾപ്പെടെ പരിശോധനകൾ കർശനമാക്കി.
Jaundice spreading Health Department imposes strict restrictions in Velom Panchayath