#Latest News #Kappa Case #Arrest #Accident Case
കുറ്റ്യാടി : നാദാപുരത്തെ കാപ്പ കേസ് പ്രതി പിടിയിൽ. ഓട്ടോയിലിടിച്ച് നിർത്താതെപോയ കാറിൽ സഞ്ചരിച്ചവരെ പിന്തുടന്ന് എത്തിയപ്പോൾ ആണ് കാപ്പ കേസ് പ്രതിയായ അജ്മലിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. നാദാപുരം പുളിയാവ് സ്വദേശി മാങ്കാട്ടിൽ അജ്‌മലിനെയാണ് (32) കുറ്റ്യാടി പൊലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരം കുറ്റ്യാടി നീലേച്ചുകുന്നിലാണ് സംഭവം. ലഹരിക്കടത്ത് കേസുകളിൽ പ്രതിയായ അജ്മലിനെയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും നാട്ടുകാർ തടഞ്ഞുവെക്കുകയും പോലീസ് പുറകെയെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ കക്കട്ടിലിൽ ഓട്ടോറിക്ഷയിൽ ഇടിച്ച കാർ നിർത്താതെപോയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കുറ്റ്യാടിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ കണ്ടെത്തുകയായിരുന്നു.
പോലീസിനെ കണ്ട ഉടനെ രക്ഷപ്പെട്ട കാറിലുള്ളവരെ നീലേച്ചുകുന്നിൽവെച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. കാറിലുള്ളവരുടെ പക്കൽ എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുണ്ടെന്ന സംശയത്താൽ നാട്ടുകാർ തടഞ്ഞുവെച്ചു. പോലീസ് സബ് ഇൻസ്‌പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.
കാറിലുണ്ടായിരുന്ന കാപ്പ കേസ് പ്രതിയും നിലവിൽ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത ആളുമായ നാദാപുരം പുളിയാവ് സ്വദേശി മാങ്കാട്ടിൽ അജ്‌മലിനെയും (34) ഒപ്പമുണ്ടായിരുന്ന യുവതിയെയും നാട്ടുകാരുടെ രോഷത്തിനിടെ പോലീസ് ജീപ്പിൽ കയറ്റുകയായിരുന്നു. അജ്‌മൽ വിവിധ ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണെന്നും കാപ്പ ലംഘിച്ചതിനാലാണ് അജ്‌മലിനെ വള്ളിയാട് പോലീസിന് കൈമാറിയതായും പോലീസ് അറിയിച്ചു.
Content Highlight: Kappa case accused and woman arrested in Kuttiadi after car hits auto and fails to stop








































