#Latest News #Kavilumpara #T Siddique #Government Support
തൊട്ടിൽപ്പാലം : (kuttiadi.truevisionnews.com) ജീവിതത്തിൽ പിടിച്ചുനിൽക്കാൻ കൃഷിയെ ഉപജീവനമാക്കിയ കർഷകരെ സഹായിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞദിവസം ചുഴലിക്കാറ്റിൽ വൻതോതിൽ നാശനഷ്ടമുണ്ടായ കാവിലുംപാറ മേഖലയിൽ സന്ദർശനം നടത്തിയ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമ്പൂ കർഷകർക്കുൾപ്പെടെ വൻ തുകയുടെ നഷ്ടമാണുണ്ടായത്. നാശനഷ്ടങ്ങളുടെ വിവരം ശേഖരിക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവരശേഖരണം പൂർത്തീകരിക്കാൻ സമയം നീട്ടണമെന്ന കർഷകരുടെ ആവശ്യം പരിഗണിച്ച് 10 ദിവസം കൂടി അനുവദിച്ചിട്ടുണ്ട്. കർഷകരുടെ ഭാവി കരുതലാണ് ഇവിടെ തകർന്നത്. തദ്ദേശസ്വയംഭരണം (എൽ.എസ്.ജി.ഡി), വനം ഉൾപ്പെടെയുള്ള വകുപ്പുകളുമായി ഈ വിഷയം ചർച്ച ചെയ്യും. കർഷകർക്ക് നഷ്ടപ്പെട്ട വിളകൾ സൗജന്യമായി റീപ്ലാന്റ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. വിത്തുതേങ്ങ സംഭരണം ജൂൺ മാസം വരെ നീട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ. എം. അഭിജിത്ത് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി വി. എം. ചന്ദ്രൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, മെമ്പർമാരായ റോസക്കുട്ടി മുട്ടത്തുകുന്നേൽ, പവിത്രൻ വട്ടക്കണ്ടി, സോജൻ ആലക്കൻ, റോബിൻ ജോസഫ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Content Highlight: Content Highlights:- The government will be there to help farmers; Minister T. Siddique visits the affected areas in Kavilumpara







































