കുറ്റ്യാടി : ഒരു തേങ്ങയ്ക്ക് 85 രൂപ വില ? ഞെട്ടേണ്ട. എന്തായാലും 75 ൽ കുറയില്ലെന്നാണ് കർഷകരുടെ പ്രതീക്ഷ. കർഷകർ വിത്ത് തേങ്ങയ്ക്ക് മികച്ച വില നൽകാൻ തന്നെയാണ് സർക്കാറിന്റെയും ഒരുക്കം. കുറ്റ്യാടി മേഖലയിൽ നിന്ന് മാത്രം സംഭരിക്കുന്നത് ഏഴേമുക്കാൽ ലക്ഷം വിത്ത് തേങ്ങ.
കൃഷിവകുപ്പ് സംഭരിക്കുന്ന വിത്തു നാളികേരത്തിന്റെ ആദ്യ വിളവെടുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ ഉദ്ഘാടനം ചെയ്തു. കൃഷി അസിസറ്റന്റ് ഡയറക്ടർ അമ്പിളി ആനന്ദ്, കൃഷി ഓഫീസർമാരായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ജാമിയ, സാന്ദ്രാ സ്റ്റീഫൻ, കൃഷി വകുപ്പുദ്യോഗസഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ തൊട്ടിൽപ്പാലം, ഉള്ളിയേരി കേന്ദ്രങ്ങൾ വഴി നടപ്പു വർഷം എട്ടേമുക്കാൽ ലക്ഷം വിത്തു തേങ്ങ സംഭരിക്കാനാണ് തീരുമാനം. ഇതിൽ ഒരു ലക്ഷത്തിൽപ്പരം വിത്തുതേങ്ങ മാത്രമാണ് ഉള്ളിയേരി കേന്ദ്രം മുഖേന സംഭരിക്കുക.
ബാക്കി സംഭരിക്കുന്നത് കുറ്റ്യാടി മേഖലയിൽ നിന്നുള്ള കുറ്റ്യാടി തേങ്ങയായിരിക്കും. സംഭരിക്കുന്ന തേങ്ങ ഒന്നിന്ന് 85 രൂപ വില കിട്ടണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ വില നിർണയിച്ച് സർക്കാർ ഇതു വരെ ഉത്തരവായിട്ടില്ല.
Coconut costs Rs 85? Seven and a half lakh coconuts are procured from Kuttyadi region