കുറ്റ്യാടി: മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒത്യോട്ട്-കരണ്ടോട് ബൈപാസ് യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിയായ സ്ഥലമേറ്റെടുപ്പിന് തുടക്കമായി. ബൈപാസിന്റെ അതിർത്തി നിശ്ചയിക്കുന്നതിനായുള്ള അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് കഴിഞ്ഞദിവസം തുടക്കമായി.
സിറാജുൽ ഹുദാ കോമ്പൗണ്ടിൽ നിന്നാണ് കല്ലിടൽ ആരംഭിച്ചത്. രണ്ട് ദിവസത്തിനകം സർവ്വേ നടപടികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കായക്കൊടി പഞ്ചായത്തിലെ തളീക്കരയ്ക്ക് സമീപത്തെ ഓത്തിയോട്ട് നിന്ന് തുടങ്ങി കരണ്ടോട് വഴി നരിക്കൂട്ടും ചാലിൽ അവസാനിക്കുന്ന വിധത്തിലാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.സ്ഥലമേറ്റെടുക്കുന്നതിനായി രണ്ടേമുക്കാൽ കോടി രൂപയും റോഡ് നിർമ്മാണത്തിനായി ആറ് കോടി രൂപയുമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.
നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന കുറ്റ്യാടി കടേക്കച്ചാല്‍ ബൈപ്പാസ് പദ്ധതി യഥാര്‍ത്ഥ്യമായാലും കുറ്റ്യാടിയുടെ ഗതാഗതകുരുക്കിന് പൂര്‍ണമായ മോചനം ലഭിക്കില്ലെന്ന ആശങ്കയാണ് കരണ്ടോട് ബൈപാസ് യഥാര്‍ത്ഥ്യമാവുന്നതിലൂടെ മാറുന്നത്.
ഒന്നര കിലോ മീറ്റര്‍ ദൂരം വരുന്ന ഈ ബൈപാസ് യാഥാര്‍ത്ഥ്യമായാല്‍ തൊട്ടില്‍പാലം ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്കില്‍പ്പെടാതെ വടകര, തലശ്ശേരി റോഡിലെത്താം. ഈ ഭാഗത്തു നിന്നും തൊട്ടില്‍ പാലം, വയനാട് ഭാഗത്തേക്ക് പോകേണ്ടവര്‍ക്കും ഗതാഗത കുരുക്കില്‍പ്പെടാതെ ബൈപാസ് വഴി പോകാം.
Othyote-Karandote bypass becomes a reality, ending the curse of Kuttiadi
















































