കുറ്റ്യാടി: (kuttiadi.truevisionnews.com/) ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട വട്ടപ്പാറച്ചാലിൽ രഗിൽ രാജും കുടുംബവും വണ്ടുകളുടെ ആക്രമണ ഭീതിയെത്തുടർന്ന് വീടൊഴിഞ്ഞു. ദിവസങ്ങളായി തുടരുന്ന വണ്ട് ശല്യം സഹിക്കവയ്യാതെയാണ് രാത്രിയോടെ കുടുംബം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിയത്. മഴ പെയ്തതോടെ വീണ്ടും വണ്ടുകൾ കൂട്ടത്തോടെ വീടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു.
വണ്ടുകളെ തുരത്താൻ മഞ്ഞപ്പൊടിയും സുർക്കയും ചേർത്ത മിശ്രിതം തളിച്ചും, ആകർഷണം കുറയ്ക്കാൻ വെളിച്ചം ക്രമീകരിച്ചും രഗിൽ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ശക്തി കുറഞ്ഞ കീടനാശിനികൾ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാഴ്ച മുമ്പ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തി വണ്ടുകളെ ശേഖരിച്ചു കൊണ്ടുപോയതല്ലാതെ, ഇവയെ പൂർണ്ണമായി നശിപ്പിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. കഴിഞ്ഞ വർഷവും ചെറിയ രീതിയിൽ വണ്ട് ശല്യം അനുഭവപ്പെട്ടിരുന്നതായി രഗിലിന്റെ അമ്മ ഗീത പറഞ്ഞു.
നാലു വയസ്സുകാരനായ മകൻ, മാതാപിതാക്കളായ രാജൻ, ഗീത, ഭാര്യ അപർണ്ണ എന്നിവരടങ്ങുന്ന സാധാരണക്കാരായ ഈ കുടുംബം വണ്ടുകളുടെ ശല്യം മൂലം ഉറക്കമില്ലാത്ത രാത്രികളാണ് തള്ളിനീക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വാർഡ് മെമ്പർ പുരുഷു എൻ.പി., ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ രഗിലിന്റെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
കുടുംബത്തിന് താൽക്കാലികമായി മറ്റൊരു വീട് ഏർപ്പാടാക്കാൻ ശ്രമിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. വണ്ടുകളെ തുരത്തി സ്വന്തം വീട്ടിലേക്ക് തിരികെ കയറാൻ ശാശ്വതമായ പരിഹാരം എപ്പോൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് രഗിലും കുടുംബവും.
A family in Kuttiadi has been evicted; authorities must intervene















































