കുറ്റ്യാടി: (https://kuttiadi.truevisionnews.com) വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുറ്റ്യാടി പക്രംതളം ചുരം റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്.
കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ നീളുന്ന മലയോര ഹൈവേ നിലവിൽ 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. എന്നാൽ, കാവിലുമ്പാറ പഞ്ചായത്തിലെ കുറ്റ്യാടി ചുരം ഭാഗത്ത് 5.4 കിലോമീറ്റർ ദൂരത്തിൽ 10 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളത്.
മൈസൂർ ബാഗ്ളൂർ റൂട്ടാണ് ഈ ചുരം ഭാഗം. കേരളത്തിൽ അങ്ങോളം ഇങ്ങോളം പന്ത്രണ്ട് മീറ്റർ വീതിയിലാണ് മലയോര ഹൈവേ നിർമിച്ചു വരുന്നത്. എന്നാൽ പക്രംതളം ചുരം റോഡായ ചുങ്കക്കുറ്റി മുതൽ പൂതംപാറ കീഞ്ഞ് കുടി പാലം വരെ പത്ത് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വക വെച്ചിരിക്കുകയാണ്.
ചുരം റോഡ് വികസന പ്രതീക്ഷ കെടുത്തുന്നതാണ് വീതി കുറച്ച് റോഡ് നിർമിക്കുന്ന നടപടി. മൽട്ടി ആക്സൽ ഭാര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നു പോകുന്ന ഈ റോഡ് വീതി കുറച്ച് നിർമിക്കുന്നത് ഭാവി ഗതാഗത്തിന് പ്രതിസന്ധി തീർക്കും. ഈ നടപടിക്കെതിരെ വയനാട് കുറ്റ്യാടി മലയോര ഹൈവേ കർമ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. മുൻ പഞ്ചായത്ത് മെമ്പർ എ.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കാവിലുമ്പാറ പഞ്ചായത്ത് മെമ്പർ സോജൻ ആലക്കൽ സമര പ്രഖ്യാപന കൺവെൻഷൻ ഉൽഘാടനം ചെയ്തു.


പുറക്കാട്ടേരി മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ വികസന സമിതി ചെയർമാൻ കെ.എ ആൻ്റണി സമര പ്രഖ്യപനം നടത്തി. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ റോബിൻ ജോസഫ്, മനു എഴിക്കാട്ടിൽ, ജമാൽ പാറക്കൽ, ഡൊമിനിക് കളത്തൂർ, മേനിക്കണ്ടി അബ്ദുല്ല മാസ്റ്റർ, കെ.കെ. ചന്ദ്രൻ, അഭിലാഷ് പി. അരുൺ, പി.പി. ആലിക്കുട്ടി, എ.എം.സതീശൻ മാസ്റ്റർ, സാജൻ ജേക്കബ്, ജോസ് പൂത്തോട്ടം,എന്നിവർ സംസാരിച്ചു. സമരത്തിൻ്റെ ഭാഗമായി വാഹന പ്രചരണ ജാഥ, ജനകീയ കൂട്ടായ്മ, ഈ മെയിൽ കാമ്പയിൻ, ശ്രദ്ധ ക്ഷണിക്കൽ സദസ്സ് എന്നിവ നടത്താൻ തീരുമാനിച്ചു.
Hilly highway becomes a reality; Kuttiyadi Pakramthalam Churam road renovation begins
















































