വട്ടോളി: കക്കട്ടിൽ സബ്രജിസ്ട്രാർ ഓഫീസിനു സ്വന്തം കെട്ടിടം നിർമിക്കാൻ സ്ഥലത്തിനായി അധികാരികൾ നെട്ടോട്ടമോടുന്നു. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് സബ്രജിസ്ട്രാർഓഫീസ് പ്രവർത്തിക്കുന്നത്.
ഉചിതമായ സ്ഥലം കണ്ടെത്താൻ ഇതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയെങ്കിലും ഫലവത്തായില്ലെന്നാണ് വിവരം. എന്നാൽ വട്ടോളി ടൗണിൽ നാഷണൽ ഹയർ സെക്കന്ററി സ്കൂളിന് സമീപം വർഷങ്ങളായി പഴയ മൃഗാശുപത്രി കെട്ടിടവും സ്ഥലവും കാട് പിടിച്ച് കിടക്കുകയാണ്. ഇതിന് സമീപത്തായി പുതിയ മൃഗാശുപത്രി ഉണ്ടാക്കി പ്രവർത്തനം തുടങ്ങി ഏതാണ്ട് നാലു വർഷം കഴിഞ്ഞു.


പൊളിഞ്ഞ് വീഴാറായ പഴയ കെട്ടിടം പൊളിച്ച് നീക്കി രജിസ്ട്രാർ ഓഫീസ് കെട്ടിപ്പൊക്കാം. ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നിന്ന് ഈ സ്ഥലം വിട്ട് കിട്ടാത്തതിലെ സങ്കേതിക പ്രശനമാണ് വിലങ്ങുതടിയായി പറയുന്നത്. സങ്കേതിക തടസ്സം മറികടന്ന് ബന്ധപ്പെട്ടവർ ഇടപെട്ട് ഇവിടെ സബ് രജിസ്ട്രാർ ഓഫീസ് അടക്കമുള്ള സർക്കാർ ഓഫീസ് കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇനി സർക്കാർ ഓഫിസ് കൊണ്ടുവരാൻ പ്രയാസമാണെങ്കിൽ പഴയ കെട്ടിടത്തിന്റെ ഓടുകളും അതിലെ കഴുക്കോലും മറ്റും നശിച്ച് പോകാതിരിക്കാനുള്ള നടപടിയെങ്കിലും എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, എംപി, എംഎൽഎ, കലക്ടർ എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ബുത്ത് പ്രസിഡന്റ് എൻ.പി.ജിതേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ, കെ.പി.കരുണൻ, കെ. അജിൻ, ബാബു കിഴക്കയിൽ, കെ.പി. നാണു, ബാബുരാജ് വട്ടോളി, കെ.പി.ശൈലജ, എസ്.സജീഷ്, മനീഷ് പിലാച്ചേരി മുതലായവർ പ്രസംഗിച്ചു.
Authorities scrambling secure land construct own building Sub Registrar Office vattoli