കുറ്റ്യാടി : (kuttiadi.truevisionnews.com) തളീക്കരയിൽ പ്രദേശത്ത് ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തളീക്കര അങ്ങാടിക്കുന്നിലെ മണ്ടോൽകണ്ടി നാസറിന്റെ വീട്ടുവളപ്പിലെ തെങ്ങിൽ മിന്നൽ പതിച്ചതിനെത്തുടർന്ന് തെങ്ങ് പൂർണ്ണമായും കത്തിനശിച്ചു. മിന്നലേറ്റ ഉടൻ തന്നെ തെങ്ങിന് തീപിടിക്കുകയായിരുന്നു. നാട്ടുകാരും വീട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇടിമിന്നലിന്റെ പ്രകമ്പനത്തിൽ സമീപത്തെ ഇസ്മായിലിന്റെ വീട്ടിലെ ഇൻവെർട്ടറും മറ്റ് വൈദ്യുത ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. വലിയ ശബ്ദത്തോടെയായിരുന്നു മിന്നൽ പതിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസമയത്ത് ആളുകൾ പരിസരത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ സാമ്പത്തിക നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
മേഖലയിലെ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് കെ.എസ്.ഇ.ബി അധികൃതർ പരിശോധിച്ചുവരികയാണ്. മഴക്കാലത്ത് ഇടിമിന്നൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, വീടുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കണമെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Lightning strikes in Kuttiadi, causing extensive damage; coconut trees burnt, inverter and electronic equipment damaged















































